2009, ഡിസംബർ 18, വെള്ളിയാഴ്‌ച

മരീചിക (ഓര്‍മ്മ) രജിത

      പുജാമുറിയില്‍ കലാകാരന്‍റെ സൃഷ്ടികള്‍ക്കുള്ളില്‍ കുടികൊള്ളുന്ന ദേവകളെ നമ്രമുഖിയായി നോക്കുന്ന തുളസിത്തരയെയും മാരിലേറ്റി, മണ്ണിന്‍റെ രസം പിടിപ്പിക്കുന്ന ഗന്ധവും ഇനിയും മങ്ങലേല്‍ക്കാത്ത  ഓര്‍മ്മകളേയും മാറിലേറ്റി നില്‍ക്കുന്ന തറവാടിന്‍റെ പുമുറ്റം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ കളിച്ചു വളര്‍ന്ന മുറ്റം, എന്‍റെ കുഞ്ഞു കാല്പതനത്തിനായി എന്നും കാതോര്‍ക്കുന്ന ആ പഴമയുടെ മണമൂറുന്ന മുറ്റം, ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു. എനിക്ക് മാത്രമല്ല എന്‍റെ കുടുംബാംഗങ്ങള്‍ക്കെല്ലാംതന്നെ, തിരക്കു പിടിച്ച ജീവിതതിനിടയില്‍ മരുഭുമിയിലെ മരീചിക തന്നെയായിരുന്നു തറവാട്.
      സ്നേഹത്തിന്‍റെ നിറകുടങ്ങളായ അച്ചച്ചനേയും അമ്മമ്മയെയും പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ പേരക്കുട്ടികള്‍ക്കുപോലും കഴിയുമായിരുന്നില്ല. അവരുടെ വിലമതിക്കാനാവാത്ത സ്നേഹകരങ്ങളായിരിക്കാം   ഞങ്ങളെ തറവാട്ടിലേക്കു മാടി വിളിക്കുന്നത്‌.
    പണ്ടൊക്കെ അവധി ദിവസങ്ങളില്‍ തറവാട്ടില്‍ എല്ലാവരും ഒത്തുകൂടും. പിന്നെ കളിയും ചിരിയും ഇണക്കവും പിണക്കവുമായി ആകെ ഒരു ഉത്സവ പ്രതീതിയായിരിക്കും. എന്നും അച്ചച്ചന്‍റെ ഓമനപ്പുത്രിയായിരുന്നു ഞാന്‍. ഏട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊന്നും കിട്ടാത്ത വാത്സല്യം എനിക്കായിരുന്നു കുടുതലും കിട്ടിയിരുന്നത്. കാരണം ഞാനാണ് പേരക്കുട്ടികളില്‍ ഏറ്റവും ഇളയ സന്തതി. അതുകൊണ്ടുതന്നെ എട്ടമാരുടെയും ചേച്ചിമാരുടെയുമൊക്കെ വക അസൂയ എന്‍റെ നേരെയും പരിഭവം അച്ചാച്ചന്‍റെ നേര്‍ക്കും വരാരുണ്ട്. എപ്പോഴും അച്ഛച്ചനെന്നെ പോന്നുമോളേന്നു വിളിക്കുമ്പോള്‍ ഏട്ടന്മാര്‍ തെല്ലോരസുയ കലര്‍ന്ന സ്വരത്തില്‍ പറയും:
''പൊന്നും    തങ്കവുമൊക്കെ പഴം പഴുക്കുമ്പോള്‍ മാത്രമേ ഉണ്ടാവു. വലുതായി കഴിയുമ്പോള്‍ അച്ചച്ചനെ നോക്കാന്‍ ഞങ്ങള്‍ മാത്രമേ കാണൂ.''
ഈ 'പഴം  പഴുക്കുമ്പോള്‍' എന്ന് പ്രയോഗിക്കുവാന്‍ തന്നെ ഒരു കാരണമുണ്ട്. ഞങ്ങള്‍ക്കു വേണ്ടി അച്ചച്ചനെന്നും അടുക്കളയുടെ മച്ചില്‍ ഒരു കുല പഴം പഴുപ്പിക്കാന്‍ വയ്ക്കുമായിരുന്നു. അതങ്ങനെ പുകയേറ്റു പഴുത്തുവരുന്ന ആ സമയത്തുതന്നെ ഞാന്‍ അവിടെ എത്തിയിരിക്കും. സത്യം പറഞ്ഞാല്‍ ഞാനെത്തുന്ന സമയത്തുതന്നെയാണ് പഴം പഴുക്കാര്. ഞാനെത്തിക്കഴിഞ്ഞതിനു ശേഷമേ അച്ഛച്ചന്‍ പഴം മറ്റെല്ലാവര്‍ക്കും വീതിച്ചു അതില്‍ വലിയ പങ്കും എന്‍റെ കയ്യില്‍ തന്നെ വന്നു ചേരും. പുജാമുറിയില്‍ അച്ചച്ചനോടോപ്പമിരുന്നു വാവുന്നുമ്പോഴും സ്ഥിതി മറിച്ചായിരിക്കില്ല. അച്ചച്ചന്‍റെ വക പപ്പടവും ഇറച്ചിയിലെ കരളും എനിക്കുതന്നെ. അച്ഛച്ചനെന്നെ വളരെ ഓമനിച്ചായിരുന്നു വളര്‍ത്തിയിരുന്നത്. ഞാനെന്താവശ്യപ്പെട്ടാലും അച്ഛച്ചന്‍ അതു നടത്തി തന്നിരുന്നു. ഞാന്‍ കരയുമ്പോള്‍ അച്ഛച്ചന്‍ വാഴയുടെ കാമ്പുകൊണ്ട് പാവയെ ആക്കിത്തരുമായിരുന്നു. പിന്നെ ഞാനും അച്ഛച്ചനും ചേര്‍ന്ന് അതിനെ കരിക്കട്ടകൊണ്ടു കന്നെഴുതിക്കുകയും പൊട്ടു തൊടുവിക്കുകയും ചെയ്യും. എന്നോടൊപ്പമിരിക്കുമ്പോള്‍ അച്ചച്ചനു ഒരു കുട്ടിയുടെ നിഷ്കളങ്കത കൈവരും. 
        അങ്ങനെയൊരു ദിവസം ഞാന്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അച്ഛച്ഛന്‍റെ നാട്ടിലുള്ള ബന്ധുക്കളുടെ ഒരു നീണ്ട നിര നടന്നു വരുന്നതു കണ്ടത്‌. ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. കാരണം ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ അപുര്‍വ്വമായി മാത്രമേ അച്ഛച്ഛന്‍റെ വീട്ടുകാര്‍ ഇങ്ങോട്ടു വരാറുള്ളു. ഇന്നെന്താ പതിവില്ലാതെ ? അതുമല്ല ചിലരുടെ കയ്യില്‍ ഒരു ചെറിയ പൊതിയുമുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്നു അമ്മയെയും അമ്മാവനെയുമൊക്കെ വിളിച്ചുകൊണ്ടു വന്നു. അച്ഛച്ചന്‍ ഉച്ചമയക്കത്തിലായിരുന്നതിനാല്‍  ഞങ്ങള്‍ വിവരം  പറഞ്ഞില്ല. വീട്ടുകാരുടെ മുഖത്തുണ്ടോരമ്പരപ്പ്‌.
 അച്ഛച്ഛന്‍റെ പെങ്ങളുടെയും ചേച്ചിയുടെയും മുഖത്ത് കരഞ്ഞതിന്‍റെ ലക്ഷണമുണ്ടായിരുന്നു. എന്തായിരിക്കാം സംഭവിചിട്ടുണ്ടാകുക? അവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ? അങ്ങനെ വല്ലതുമാണെങ്കില്‍ ഇത്രയുംപെരെന്തിനു വരണം?തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. അച്ഛച്ഛന്‍റെ പെങ്ങള്‍ വന്നയുടനെ അമ്മയുടെ കരം കവര്ന്നുകൊണ്ടു ചോദിച്ചു. 
'' എന്താ മോളേ ഈ വിവരം നേരത്തേ പറയാതിരുന്നത്?''   
''ഏതു വിവരം?''
അമ്മ അന്ധാളിപ്പോടെ ചോദിച്ചു. 
അച്ചച്ചന്‍റെ പെങ്ങളുടെ മുഖത്തും ഒരമ്പരപ്പു പടരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു..
''അപ്പം അമ്പുവേട്ടന്‍ മരിച്ചുവെന്നു ഇന്നലെയല്ലേ ഇവിടന്നു ഫോണ്‍ വന്നത്?''
അവര്‍ അദ്ഭുതതോടെ പറഞ്ഞു. അവരുടെ മറുപടി കേട്ട് ഞങ്ങള്‍ തലയില്‍ കൈവച്ചുപോയി. യാതൊരു കുഴപ്പവും കൂടാതെ ആരോഗ്യവാനായി ജീവിചിരിക്കുന്ന അച്ഛച്ചന്‍ മരിച്ചൂന്നു പറഞ്ഞാല്‍ എങ്ങനെയാ പ്രതികരിക്കുക? അപ്പോഴേക്കും പുറത്തെ ബഹളം കേട്ട് അച്ഛച്ചന്‍ എഴുന്നേറ്റിരുന്നു. അച്ചച്ചനെ കണ്ടപ്പോഴാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. ആരോ അച്ഛച്ചന്‍ മരിച്ചുന്നു പറഞ്ഞു ഫോണ്‍ ചെയ്തുവത്രേ. അതു കേട്ടപാടെ ചുവന്ന പാട്ടുപോലും വാങ്ങിയിട്ടാണ് അവര്‍ വന്നത്. എങ്കിലും അന്നത്തെ ചിരിക്കുള്ള വകയായി ആ സംഭവം മാറി. 
         പക്ഷെ ഇന്ന് ആ സംഭാവമോര്‍ക്കുമ്പോള്‍ അതിലൊരു വാസ്തവമുണ്ട്. എന്‍റെ കാല്പതനമേല്ക്കുമ്പോള്‍ ഉണര്‍ന്നിരുന്ന ആ മണ്ണില്‍ എന്‍റെ എല്ലാമെല്ലാമായ ജീവന്‍റെ തുടിപ്പ് ഇപ്പോള്‍ ഒരിക്കലും ഉണരാത്തവിധം മയങ്ങിക്കിടക്കുകയാണെന്ന യാഥാര്‍ഥ്യം എന്‍റെ മനസ്സിനെ വ്രണപ്പെടുത്തുന്നു. ഇന്നും ഞാന്‍ ആ സത്യത്തെ അംഗീകരിചിട്ടില്ല. അം ഗീകാരിക്കാന്‍ എനിക്കു കഴിയില്ല. അത് സത്യമാണെന്നറിയുമ്പോള്‍ എന്‍റെ മനസ്സ് ശുന്യമാകും. അത് ഭ്രാന്തമായി കേഴും. 

                                                                                                         രജിത എ 11 എ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ